Saturday, December 18, 2010

ഫേസ്ബുക്ക് ക്രൈം ഭീകരം തന്നെ!


സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് വഴിയാണ് ഭീകരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബ്രിട്ടണില്‍ മാത്രം ഒരു ലക്ഷം ഫേസ്ബുക്ക് ക്രൈമുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ കൊലപാതകം, പീഡനം, സ്വത്ത് തട്ടിപ്പ് മുതല്‍ ചീത്ത വിളിക്കല്‍ വരെയുണ്ട്. ഭീകരം തന്നെ.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ബ്രിട്ടണിലെ ഫേസ്ബുക്ക് ക്രൈം 540 ശതമാനം വര്‍ധിച്ചെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ പോലീസിന് സൊഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ക്രൈമുകളുടെ 7545 കാളുകളാണ് ലഭിച്ചത്. തട്ടിപ്പുകള്‍, ലൈംഗിക ചൂഷണങ്ങള്‍ എന്നിവയാണ് കൂടുതലായി നടക്കുന്നത്.

ഫേസ്ബുക്ക് ജനപ്രീതിയില്ലാത്ത കാലത്ത് കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു. 2005ല്‍ കേവലം 1411 കാളുകള്‍ മാത്രമാണ് പോലിസിന് ലഭിച്ചത്. ഫേസ്ബുക്കില്‍ കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്രൈമിനും ഇരയാകുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും വയസ്സ് കുറച്ചാണ് അംഗത്വമെടുക്കുന്നത്. ഫേസ്ബുക്കില്‍ പതിമൂന്ന് വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമെ അംഗത്വം നല്‍കൂ. ഇത്തരം സാഹചര്യത്തില്‍ കുട്ടികള്‍ വയസ് തെറ്റായി കാണിച്ച് അംഗത്വമെടുക്കുകയാണ്.

മിക്ക കുട്ടികളും പതിനെട്ടിന് മുകളിലാണ് വയസ്സ് കാണിക്കുന്നത്. ഇതോടെ മുതിര്‍ന്നവര്‍ കുട്ടികളുടെ സുഹൃത്തുക്കളായി എത്തുകയും വിവിധ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മിക്ക സ്കൂളുകള്‍ക്കും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഫേസ്ബുക്ക്, ഒര്‍ക്കുട്ട് കമ്മ്യൂണിറ്റികളും പ്രത്യേകം പേജുകളുമുണ്ട്. ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സൈബര്‍ ക്രിമിനലുകള്‍ വര്‍ധിച്ചിട്ടുണ്ട്.

മിക്ക കുട്ടികളും രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ അനുമതി ഇല്ലാതെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അംഗത്വമെടുക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സന്ദേശങ്ങളും നിരീക്ഷിക്കാന്‍ പോലും മിക്ക രക്ഷിതാക്കള്‍ക്കും സമയവും ഇല്ല. മിക്ക കുട്ടികളും ഫേസ്ബുക്കില്‍ പൂര്‍ണ വ്യക്തി വിവരങ്ങള്‍ നല്‍കുന്നവരാണ്. ഇതും ക്രിമിനലുകളെ സഹായിക്കും. ഫേസ്ബുക്ക് വഴി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി കൊലപാതകങ്ങള്‍ വരെ നടത്തിയ റിപ്പോര്‍ട്ടുകളുണ്ട്

No comments:

Post a Comment