Friday, December 10, 2010

6,990 രൂപയ്ക്ക് ആന്‍ഡ്രോ


ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് ലോകമെങ്ങും പ്രിയമേറുകയാണ്. ആപ്പിളിന്റെ ഐഫോണിനെയും നോക്കിയയുടെ സ്മാര്‍ട്‌സീരീസ് ഫോണുകളെയുമെല്ലാം വെല്ലുവിളിച്ചുകൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്പന കുതിച്ചുയരുന്നു. ഇതു കണ്ടറിഞ്ഞാണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് പുതിയ ആന്‍ഡ്രോയ്ഡ് മോഡല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൈക്രോമാക്‌സ് ആന്‍ഡ്രോ എ60 (Micromax Andro A60) എന്ന പുത്തന്‍ മോഡലിന് 6,990 രുപയാണ് വില. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡിനായി ഗൂഗിള്‍ രൂപംനല്‍കിയ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് എന്ന ബിസിനസ് കൂട്ടായ്മയില്‍ ലോകമെങ്ങുമുള്ള 79 മൊബൈല്‍ കമ്പനികള്‍ പങ്കാളികളാണ്. ഇവയില്‍ സാംസങും എല്‍.ജി.യും മോട്ടറോളയുമെല്ലാം ഉള്‍പ്പെടുന്നു. ഈ കൂട്ടായ്മയിലെ അംഗമായ ചൈനയിലെ സെഡ്.ടി.ഇ. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനാണ് മൈക്രോമാക്‌സിനുവേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നത്്. ആന്‍ഡ്രോയിഡ് 2.1 പതിപ്പാണ് ആന്‍ഡ്രോയിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

വിവിധ തരത്തിലുള്ള സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് അപ്ലിക്കേഷനുകളുടെ ഓണ്‍ലൈന്‍വിപണിയായ മാര്‍ക്കറ്റില്‍ ഒരുലക്ഷത്തിലേറെ അപ്ലിേക്കഷനുകളാണുള്ളത്. ഇവയില്‍ വലിയൊരു പങ്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവും. ഇതൊക്കെയുണ്ടെങ്കിലും വിലക്കൂടുതല്‍ കാരണം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ആന്‍ഡ്രോ അവതരിപ്പിച്ചതെന്ന് മൈക്രോമാക്‌സ് പറയുന്നു. 6,990 രുപയ്ക്ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന പ്രലോഭനം തന്നെയാണ് ആന്‍ഡ്രോയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ആന്‍ഡ്രോയ്ഡ് 2.1 പതിപ്പില്‍ തന്നെയുള്ള സാംസങ് ഗാലക്‌സി 5ന് വില 8,500 രൂപയാണ്. സ്‌പൈസ്, എല്‍.ജി. തുടങ്ങിയ കമ്പനികളുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പതിനായിരത്തിന് മുകളിലേക്കാണ് വില.

240 ഗുണം 320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഫോണിലേത്. അറുനൂറ് മെഗാഹെര്‍ട്‌സ് പ്രൊസസര്‍, ജി.പി.എസ്., ത്രീജി, ്രേപാക്‌സിമിറ്റി സെന്‍സര്‍, വൈഫൈ, ബ്ലൂടൂത്ത്, ആക്‌സിലറോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്് എന്നിങ്ങനെ സ്മാര്‍ട്‌ഫോണ്‍ സങ്കേതങ്ങളെല്ലാം ആന്‍ഡ്രോയിലുമുണ്ട്. ഒപ്പം വിവിധ ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, വീഡിയോ സ്ട്രീമിങ്, എഫ്.എം. റേഡിയോ എന്നിവയുമുണ്ട്. 150 എ.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി. ഡാറ്റ കാര്‍ഡ് വരെ ഉപയേഗിക്കാവുന്ന സ്‌ലോട്ടുമുണ്ട്. 3.2 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലേത്. ശരാശരി ചിത്രങ്ങളെടുക്കാന്‍ ഇതു മതിയെങ്കിലും ഫോട്ടോഗ്രാഫി ഗൗരവമായെടുക്കുന്നവരെ ഇതിലെ ക്യാമറ നിരാശപ്പെടുത്തിയേക്കും.

ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പായ 2.1 ആണ് ഫോണിലുള്ളതെന്നതും പോരായ്മയാണ്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപ്ലിക്കേഷനുകള്‍ ഫോണ്‍ മെമ്മറിയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതാണ് 2.1 പതിപ്പിന്റെ പരിമിതി. ഫോണിന്റെ ഇന്റേണല്‍ മെമ്മറി വെറും 150 എം.ബി. മാത്രമാണെന്നിരിക്കെ കൂടുതല്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രോയില്‍ കഴിയില്ലെന്ന് വ്യക്തം. അപ്ലിക്കേഷനുകള്‍ മെമ്മറി കാര്‍ഡിലും സൂക്ഷിക്കാവുന്ന ആന്‍ഡ്രോയ്ഡ് 2.2 പതിപ്പാണ് പുതിയ ആന്‍ഡ്രോയിഡ് ഫോണുകളിലേറെയുമുള്ളത്. ആന്‍ഡ്രോയുടെ ബാറ്ററി ആയുസും അത്ര തൃപ്തികരമല്ല. തുടര്‍ച്ചയായ നാലു മണിക്കൂര്‍ സംസാരസമയവും 10 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്. ദിവസവും ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഫോണ്‍ പണിമുടക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.
www.keralites.net       

No comments:

Post a Comment