Sunday, January 17, 2010

ഒരു യാത്ര...



Fun & Info @ Keralites.net
Fun & Info @ Keralites.netമലമ്പുഴയുടെ ഭംഗികള്‍ ഡാമിനെ ചുറ്റിപ്പറ്റി തീര്‍ന്നു പോകുന്നില്ല. വണ്ടി മുന്നോട്ടു വിടുക. ഒരു കിലോമീ്‌റ്റര്‍ പോകേണ്ട, അതിനു മുന്‍പേ ഒരു സ്വപ്‌നത്തിലേക്കു എത്തിപ്പെടുന്നതു പോലെ തോന്നാം.റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെ പോകുന്ന ടാറു പുതച്ച വഴി വളഞ്ഞും തിരിഞ്ഞും കേറിയുമിറങ്ങിയും യാത്രയെ ഒരു സംഗീതമാക്കി മാറ്റുകയാണോ! സായാഹ്നത്തിന്റെ നനുത്ത വെളിച്ചത്തില്‍ കുളിച്ച്‌ മരങ്ങളും കാട്ടുചെടികളും നൃത്തം ചെയ്യുകയാണോ! പതുക്കെപ്പതുക്കെ ഈ യാത്ര നമ്മളെ റൊമാന്റിക്കായി മാറ്റുന്നുണ്ട്‌.

നാലുമണി കഴിഞ്ഞതേയുള്ളൂ. കാറ്റ്‌ ഡിസംബറിന്റെ തണുപ്പിനെ തൂകിത്തുടങ്ങിയിരിക്കുന്നു. ദൂരെ മലകളുടെയപ്പുറത്തുള്ള നീലിമയില്‍ കോടമഞ്ഞിന്റെ വെളുപ്പ്‌ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വെള്ളിവെളിച്ചത്തിലൂടെ പോകുന്ന വണ്ടി ഇരുവശവും വനങ്ങളുള്ള സ്‌ഥലങ്ങളിലെത്തുമ്പോള്‍ ഇടയ്‌ക്കിടെ നേര്‍ത്ത ഇരുട്ടിലേക്ക്‌ ഊളിയിട്ടു കയറുന്നുണ്ട്‌.

മലവെട്ടി ഒഴുക്കിയ വഴി കടന്ന്‌

ഒഴുകിയൊഴുകി നമ്മള്‍ രാക്ഷസകഥയിലെ ഗുഹയിലേക്കാണോ ചെന്നു കയറുന്നത്‌. നോക്ക്‌, ഒരു ചെറുമലയെ നെടുകേ പകുത്ത്‌ പോകുകയാണ്‌ ഈ വഴി. പെട്ടെന്ന്‌ ഇരുട്ടുപരന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗതയൊന്നു കുറച്ച്‌ ഹെഡ്‌ലൈറ്റിട്ടു. ആ വെട്ടത്തില്‍ ഇരുവശങ്ങളിലേയും പരുക്കന്‍ കരിങ്കല്‍ച്ചുവരുകള്‍ തിളങ്ങി. പ്രകൃതിയൊരുക്കിയ ഈ കരിങ്കല്‍ഭിത്തികള്‍ക്കും മേലേ മരങ്ങളും കാട്ടുവള്ളികളും ഇരുവശങ്ങളില്‍ നിന്നും കൈകോര്‍ത്ത്‌ പച്ചിലച്ചാര്‍ത്തുകള്‍ കൊണ്ട്‌ മേല്‍ക്കൂര പണിതിരിക്കുന്നു. വണ്ടി ഒന്നു നിര്‍ത്താം.

നിശ്ശബ്‌ദതയുടെ മങ്ങിയ ഇരുട്ടില്‍ നിന്നെങ്ങോ കിളിയൊച്ചകള്‍. വന്യമായ അനക്കങ്ങള്‍. കാറ്റ്‌ ഇലകളെ തൊട്ടുതൊട്ടു വിരിയിക്കുന്ന ഹരിതസംഗീതം.
Fun & Info @ Keralites.netഈ ഇടുങ്ങിയ വഴിയില്‍ അധികനേരം വണ്ടിയിട്ടുകൊണ്ടിരിക്കുന്നത്‌ പന്തിയല്ല. തീരെ ഇടുങ്ങി വളഞ്ഞുപുളഞ്ഞു കിടക്കുന്നതു കൊണ്ട്‌ എതിരേ ഒരു വണ്ടി വന്നാലും തൊട്ടടുത്തെത്തുമ്പോഴേ അറിയാനാകൂ. വണ്ടി സ്‌റ്റാര്‍ട്ടു ചെയ്‌തു. അതിന്റെ ശബ്‌ദം കരിങ്കല്‍ഭിത്തികളില്‍ തട്ടി ചെറുഭീകരതയോടെ മുഴങ്ങി. ആ മുഴക്കം വണ്ടിയ്‌ക്കൊപ്പം മുന്നോട്ടൊഴുകി ഇല്ലാതായി. രാത്രിയില്‍ നിന്നും പെട്ടെന്ന്‌ പകലിലേക്ക്‌ ഓടിക്കയറിയതു പോലെയൊരു തോന്നലാണ്‌ ഗുഹാവഴി തീരുമ്പോഴേക്കും നമുക്കുണ്ടാവുക. പ്രകൃതി വല്ലാതെ മാറിയിരിക്കുന്നു.

''ഇനിയെത്ര ദൂരം പോകണം കവയിലേക്ക്‌'' ഞാന്‍ മുന്‍പരിചയക്കാരനായ സഹപ്രവര്‍ത്തകനോടു ചോദിച്ചു. ''കവ തുടങ്ങിക്കഴിഞ്ഞു. ഈ ഭംഗികളിലൂടെയുള്ള യാത്രയാണ്‌ ഇവിടെ നിന്നു കിട്ടുന്ന ഏറ്റവും വലിയ രസം''അയാള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ വനം ഒരു വശത്തുമാത്രമാകുന്നു. ചിലപ്പോള്‍ ഇരുവശവും വയലുപോലെ പരന്നുകിടക്കുന്ന ജലാശയങ്ങള്‍. സത്യത്തില്‍ മലമ്പുഴഡാമിന്റെ അരികുപറ്റിയാണ്‌ നമ്മളുടെ യാത്ര. ഈ ജലാശയം ഡാമിന്റെ ഭാഗമാണ്‌. ഇടതുവശത്ത്‌ കാടുകളും പശ്‌ചിമഘട്ടത്തിന്റെ സമീപദൃശ്യവും. വലതുവശത്ത്‌ വെള്ളമില്ലാത്ത വയലുകള്‍ക്കപ്പുറം പരന്നു കിടക്കുന്ന ജലാശയം. അതിനുമപ്പുറം ഒരു ചിത്രകാരന്റെ ഭാവനയിലെന്ന പോലെ ചാഞ്ഞുചരിഞ്ഞു കിടക്കുന്ന മലനിരകള്‍. അകലം കൂടുംതോറും നീലിമനിറഞ്ഞു കാണുന്ന ആകാശം. '' ദാ..'' സുഹൃത്ത്‌ കൈചൂണ്ടി. ഞങ്ങള്‍ക്കു തൊട്ടടുത്ത്‌ റോഡിനു താഴെയായി നാലഞ്ചുമൈലുകളടങ്ങിയ ഒരു ചെറുകൂട്ടം വിലസുന്നു. ഒരുമൈല്‍ പീലിവിരിച്ച്‌ നില്‍ക്കുന്നു. ഇതിവിടുത്തെ ഒരു സ്‌ഥിരം കാഴ്‌ചയാണത്രേ.

കമലിപ്പുല്ലുകളുടെ താഴ്‌വരകള്‍

Fun & Info @ Keralites.netകാഴ്‌ചകള്‍ക്ക്‌ ഒരു പക്ഷേ നമ്മിലെ കമിതാക്കളെ തൊട്ടുണര്‍ത്താന്‍ കഴിയും . ഒരു സ്വപ്‌നത്തിലായിക്കഴിഞ്ഞു നമ്മള്‍. ദൂരെക്കാണുന്ന ജലാശയത്തിനിപ്പുറം നിറയെ പൂത്തുനില്‍ക്കുന്ന വഞ്ചിപ്പുല്ലുകള്‍. എന്താണീ വഞ്ചിപ്പുല്ലുകള്‍ എന്നാവും. കമലിന്റെ സിനിമകളില്‍, പ്രത്യേകിച്ച്‌ പ്രണയരംഗങ്ങളില്‍ ഒരു സ്‌ഥിരം കഥാപാത്രം പോലെ കടന്നുവരാറുള്ളതാണ്‌ ഇത്തരം പുല്ലുകള്‍ പൂത്തുനില്‍ക്കുന്ന താഴ്‌വരകള്‍. അതുകൊണ്ടുതന്നെ ഈ പുല്ലിന്‌ സിനിമാപ്രേമികള്‍ക്കിടയില്‍ കമലിപ്പുല്ല്‌ എന്നാണു വിളിപ്പേര്‌. കവയുടെ സമതലഭംഗികളില്‍ ഈ കമലിപ്പുല്ലുകളും വൈകുന്നേരത്തിന്റെ വെളിച്ചവും ചേര്‍ന്ന്‌ വെള്ളികെട്ടുന്നു. കാറ്റില്‍ വഞ്ചിപ്പുല്ലുകളുടെ താഴ്‌വരകള്‍ വെളുത്ത ചെമ്മരിയാടിന്‍ കൂട്ടങ്ങളെപ്പോലെ ഇളകുന്നു. ആകാശത്തിന്റെ നീലിമയും കമലിപ്പുല്ലുകളുടെ വെളുപ്പും ചുറ്റിവളഞ്ഞുകിടക്കുന്ന കാടിന്റെ ഇരുണ്ടപച്ചപ്പും കൊണ്ട്‌ ദൈവം അതിമനോഹരമായ ഒരു ചിത്രം വരച്ചു വച്ചതു പോലെ. യാത്ര പതുക്കെപ്പതുക്കെ രസകരമായ ഒരനുഭൂതിയായി മാറിക്കൊണ്ടിരിക്കുന്നു.

ചിലപ്പോള്‍ വഞ്ചിപ്പുല്ലുകളുടെ തിളക്കമുള്ള സമതലങ്ങള്‍ക്കരുകിലൂടെ മറ്റു ചിലപ്പോള്‍ തലയുയര്‍ത്തിനില്‍ക്കുന്ന പശ്‌ചിമഘട്ടത്തിനരുകിലൂടെ, പണ്ടെങ്ങോ കുടിയേറിയ,തമിഴും മലയാളവും മാറിപ്പോകുന്ന പാവപ്പെട്ട മനുഷ്യരുടെ പനമ്പട്ടപാകിയ കുടിലുകള്‍ക്കരുകിലൂടെ അതു നീളുന്നു. ഒത്തിരിദൂരം ഒരേനിരപ്പില്‍ വളഞ്ഞുപുളഞ്ഞ്‌ തരംഗസമാനമായ വഴികള്‍. കൂട്ടം കൂട്ടമായി മാടുകള്‍. കാട്ടില്‍ നിന്നും വിറകുകെട്ടുകളും തലയില്‍ ചുമന്ന്‌ വീടുകളിലേക്ക്‌ വരിവരിയായി പോകുന്ന പെണ്ണുങ്ങള്‍. വല്ലപ്പോഴും മാത്രം ആയാസപ്പെട്ട്‌ വളഞ്ഞുതിരിഞ്ഞു പോകുന്ന ലൈന്‍ബസ്‌.

Fun & Info @ Keralites.netവെളിച്ചത്തിന്റെ തീഷ്‌ണത പിന്നേയും കുറഞ്ഞു തുടങ്ങി. മലകള്‍ ഡിസംബറിന്റെ മഞ്ഞണിച്ചേല ചുറ്റി കൂടുതല്‍ സുന്ദരികളാകുന്നു. യാത്ര ചില സ്‌ഥലങ്ങളിലെത്തുമ്പോള്‍ കുറേദൂരം കയറ്റത്തിന്റേയും ഇറക്കത്തിന്റേയും താളമാകുന്നു. ഇപ്പോള്‍ നമ്മള്‍ കാടുനിറഞ്ഞ ഒരു മലയെ ചുറ്റുന്നത്‌ നന്നായറിയാം. മലക്കരുകിലൂടെ വളഞ്ഞുകിടക്കുന്ന അല്‍പ്പം വിസ്‌തൃതമായ ഒരു തിട്ടിലൂടെയാണ്‌ വണ്ടി പോകുന്നത്‌. മഞ്ഞയും ചുവപ്പും പൂക്കള്‍ കൊണ്ടു വഴിമൂടിക്കിടക്കുന്നു. തിട്ടിലെ പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ക്കപ്പുറം തടാകത്തിന്റെ തെളിഞ്ഞ നീലിമയാണ്‌. ഇവിടെ നിന്നു നോക്കിയാല്‍ നമുക്ക്‌ ലഭിക്കുന്നത്‌ കവ എന്ന സ്വപ്‌നഭൂമിയുടെ ഏറ്റവും സുന്ദരമായ ദൃശ്യമാണ്‌. പ്രായമേറിയ മരങ്ങള്‍ വിരിച്ച തണലില്‍ കുളിരുള്ള കാറ്റേറ്റ്‌ അല്‍പ്പനേരം നില്‍ക്കാതെ പോകുന്നത്‌ ബുദ്ധിമോശം തന്നെ. ഫോട്ടോഗ്രാഫറുടെ മനസ്സില്‍ ഒരുത്സവംതുടങ്ങി. കവയുടെ വിവിധഭംഗികളിലേക്ക്‌ ക്യാമറ കണ്ണെറിഞ്ഞു. വിവാഹആല്‍ബങ്ങളൊരുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്ന സ്‌ഥലം കൂടിയാണിത്‌.

നമുക്ക്‌ മുന്നോട്ടു പോകാം.
എലാക്ക്‌ വെള്ളച്ചാട്ടം

ഇപ്പോള്‍ നമ്മള്‍ എലാക്ക്‌ വെള്ളച്ചാട്ടത്തിനരുകിലാണ്‌. പാറകളില്‍ ജലം മീട്ടുന്ന സംഗീതം. കാറ്റു വീശുമ്പോള്‍ അതിന്‌ എന്തൊരു തണുപ്പ്‌. ഒട്ടും അപകടകരമല്ല ഈ വെള്ളച്ചാട്ടം. വേനലായതിനാല്‍ ഒഴുക്ക്‌ തീരെ കുറവാണ്‌ . വേണമെങ്കില്‍ ഒന്നു കുളിക്കുകയുമാവാം.

പാറകളെ പറ്റിച്ചേര്‍ന്നൊഴുകുന്ന പലപല ജലനാടകള്‍ ഒരുമിച്ചു ചേര്‍ന്ന്‌ ഒരു വെള്ളച്ചാട്ടമാകുന്ന കാഴ്‌ച രസകരമാണ്‌. കാടിനുള്ളില്‍ മഞ്ഞു പെയ്‌തു തുടങ്ങുമ്പോള്‍ ഈ വെള്ളച്ചാട്ടത്തിന്‌ അല്‍പ്പം കൂടി ശക്‌തിയുണ്ടാകും. മഴക്കാലത്തു പക്ഷേ പാറകളെയും മറച്ചു കുത്തിയൊലിച്ചു പായുമത്രേ ഈ ചെറിയ വെള്ളച്ചാട്ടം. ഇപ്പോള്‍ നമുക്ക്‌ ഈ തണുപ്പിന്റെ കുളിരിനെ തൊട്ടറിയാം. മഴക്കാലത്ത്‌ പക്ഷേ, ഈ വെള്ളച്ചാട്ടത്തിന്റെ വന്യത ദൂരെ നിന്നുകാണുക മാത്രമേ കഴിയൂ .

കവറക്കുണ്ട്‌ വെള്ളച്ചാട്ടം

വണ്ടി നിര്‍ത്തി. ഇനി അരക്കിലോമീറ്റര്‍ നടക്കണം കവറക്കുണ്ട്‌ വെള്ളച്ചാട്ടത്തിലേക്ക്‌. കാടിന്റെ ഭംഗികള്‍ ആസ്വദിച്ചുകൊണ്ടുള്ള ചെറിയൊരു കയറ്റം തന്നെയിത്‌. കാട്ടില്‍ ഇടയ്‌ക്ക് ആനയിറങ്ങാറുണ്ടെന്ന്‌ വഴിയില്‍ കണ്ടുമുട്ടിയ ഇലക്‌ട്രിസിറ്റി ഉദ്യേഗസ്‌ഥര്‍ പറഞ്ഞു. എങ്കിലും പകല്‍സമയങ്ങളില്‍ ആനയിറങ്ങുന്ന പതിവ്‌ കുറവാണത്രേ. മറ്റു വന്യജീവികളുടെ സാന്നിദ്ധ്യവും തീരെ കുറവാണ്‌ ഈ വനപ്രദേശത്ത്‌.

കാടിന്റെ വന്യതയില്‍ നിന്നും ഇരമ്പിവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗികള്‍ നമ്മളിലേക്ക്‌ കുളിരു കോരിയെറിയുന്നു. വെള്ളിമണികള്‍ ചിതറിച്ചിതറി ഉരുണ്ടുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. വെള്ളച്ചാട്ടത്തില്‍ നിന്നും കുതിക്കുന്ന അരുവി കാടിന്റെ പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും കുതിച്ചൊഴുകുന്നു.
Fun & Info @ Keralites.netഇതാ മലകള്‍ ഇറങ്ങിയും കയറിയും നമ്മളെത്തുന്നത്‌ കവയുടെ ഹൃദയത്തിലേക്കാണ്‌. ഗ്രാമീണരുടെ പള്ളികളും കുടിലുകളും കടകളുമൊക്കെ നിരന്നു നില്‍ക്കുന്ന ചെറിയ തെരുവില്‍ നിന്നും താഴേക്ക്‌ പോണം ആനക്കല്ലിന്റെ സൗന്ദര്യത്തിലേക്ക്‌. ചെറിയ ഊടുവഴി അവസാനിക്കുന്നത്‌ മറ്റൊരു ലോകത്തിലാണെന്നു തോന്നി. ദൂരെദൂരേയ്‌ക്കു പരന്നു കിടക്കുന്ന തടാകത്തിന്റെ കരയിലാണിപ്പോള്‍ നമ്മള്‍. ജലാശയവും മലകളും നീലാകാശവും മഞ്ഞും അവിടിവിടെ തലയുയര്‍ത്തി നില്‍ക്കുന്ന പനകളും കൊണ്ട്‌ ദൈവം എഴുതിയ കവിതയാണിത്‌. മഞ്ഞു കൂടുന്നു. താമസിയാതെ ഇരുട്ടുപരക്കും. അതിനുമുന്‍പ്‌ ആ കവിതയെ ക്യാമറയിലേക്കു പകര്‍ത്തിയെഴുതിത്തുടങ്ങി

No comments:

Post a Comment