Thursday, November 25, 2010

ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍ ഫോണ്‍ ...


Fun & Info @ Keralites.net

ലോകം ത്രീഡി യുഗത്തിലാണ്, ത്രീഡി സിനിമ, ത്രീഡി ടെലിവിഷന്‍, ത്രീഡി ക്യാമറ, ത്രീഡി ഗെയിം....ആ പട്ടികയിലേക്ക് മൊബൈല്‍ ഫോണുമെത്തുന്നു. ഇന്ത്യയിലാദ്യമായി ഒരു ത്രീഡി മൊബൈല്‍ വിപണിയിലെത്തിക്കുകയാണ് 'സ്‌പൈസ് മൊബൈല്‍'. വെറും 4299 രൂപായ്ക്ക് 'എം-67 ത്രീഡി' (M-67 3D) എന്ന ത്രീഡി ഫോണ്‍ ലഭിക്കും.

പ്രത്യേകം കണ്ണട വെയ്‌ക്കേണ്ട കാര്യമില്ല ഈ ഫോണില്‍ ത്രീഡി അനുഭവം ലഭിക്കാന്‍. അതിലെ 2.4 ഇഞ്ച് ഓട്ടോ-സ്റ്റീരിയോസ്‌കോപ്പിക് ഡിസ്‌പ്ലെ ദൃശ്യങ്ങള്‍ക്ക് ത്രീഡി പ്രീതീതി പ്രദാനം ചെയ്യും (ത്രീഡി സങ്കേതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല). ഇതിലെ സവിശേഷ വീഡിയോ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ദ്വിമാനരൂപത്തിലോ ത്രിമാനരൂപത്തിലോ ആസ്വദിക്കാം. ത്രീഡി ഇമേജ് റീഡറും ഫോണിലുണ്ട്.

ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

റിമോട്ട് വൈപ് എന്നൊരു പുതിയ സംവിധാനം കൂടി ഇതിലുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടുകയോ എവിടെയെങ്കിലും വെച്ചു മറക്കുകയോ ചെയ്താല്‍ അതിലെ വിവരങ്ങള്‍ നഷ്ടപ്പെടുകയോ ചോര്‍ത്തുകയോ ചെയ്യുന്നത് തടയാന്‍ ഈ സങ്കേതം സഹായിക്കും. ദൂരെ നിന്നുതന്നെ ഫോണ്‍ ഓഫ് ചെയ്യാനും അല്ലെങ്കില്‍ അതിലെ ഫോണ്‍ബുക്ക്, കാള്‍ വിവരങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും മെമ്മറി കാര്‍ഡ്, ഫോണ്‍ മെമ്മറി തുടങ്ങിയവ ഫോര്‍മാറ്റ് ചെയ്ത് അതിലെ വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഫോണിലേക്ക് അയച്ചാല്‍ മതി.

16 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, GPRS, WAP തുടങ്ങിയ സൗകര്യങ്ങളും പുത്തന്‍ ത്രീഡി ഫോണില്‍ ലഭ്യമാണ്.

പ്രായമേറിയവര്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍

Fun & Info @ Keralites.net
സാങ്കേതികത്തികവും രൂപഭംഗിയുമുള്ള പുത്തന്‍ ഫോണുകളിറക്കാന്‍ മത്സരിക്കുന്ന കമ്പനികള്‍ മിക്കപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. പ്രായമേറിയവര്‍ക്ക് ഇത്തരം മൊബൈലുകള്‍ ഉപയോഗിക്കുക അത്ര എളുപ്പമാവില്ല എന്ന വസ്തുത. ഇക്കാര്യം മുന്‍നിര്‍ത്തി ചെന്നൈയിലെ മ്യുനോത് കമ്പനി പുറത്തിറക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് 'മ്യുനോത് എസ്5 (Munoth S5). പ്രായം 60 ന് മേലെത്തിയവരെ ഉദ്ദേശിച്ചുള്ളതാണ് മ്യുനോത് എസ്5. രോഗങ്ങള്‍ പിടികൂടുകയും ശാരീരികക്ഷമത കുറയുകയും ചെയ്യുന്ന സമയത്ത് ഒരാളുടെ ആവശ്യങ്ങള്‍ എന്തായിരിക്കുമെന്ന് മുന്നില്‍കണ്ടാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

അടിയന്തരഘട്ടങ്ങളില്‍ അടുത്ത ബന്ധുക്കളെയും ആസ്​പത്രി അധികൃതരെയും വിവരമറിയിക്കാന്‍ സഹായിക്കുന്ന എമര്‍ജന്‍സി ബട്ടനാണ് (SOS button) ആണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ആ ബട്ടനില്‍ അമര്‍ത്തിയാല്‍ ഫോണില്‍ മുന്‍കൂര്‍ സൂക്ഷിച്ചിട്ടുള്ള 10 നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ പോകും. ഈ വ്യക്തിക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഈ സംവിധാനം സഹായിക്കും.

മാത്രമല്ല, ഫോണ്‍ ഉപയോഗിക്കുന്നയാളുടെ വ്യക്തിപരമായ മെഡിക്കല്‍ റിക്കോര്‍ഡുകളുടെ സഹായത്തോടെ ഡോക്ടറെ അയാളുടെ സ്ഥിതിയെക്കുറിച്ച് ജാഗ്രതപ്പെടുത്താനും, രോഗിയാണെങ്കില്‍ മരുന്നു കഴിക്കേണ്ട സമയമായെന്ന് ഓര്‍മിപ്പിക്കാനുമൊക്കെ ഫോണ്‍ സഹായിക്കും.

ഹൃദയാഘാതം വന്ന തന്റെയൊരു മുതിര്‍ന്ന കുടുംബാംഗത്തിന്റെ അനുഭവമാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരണയായതെന്ന്, മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജസ്വന്ത് മ്യുനോത് 'ടെക്‌നോളജി റിവ്യു'വിനോട് പറഞ്ഞു. ആ കുടുംബാംഗത്തിന് അടിയന്തര സഹായം ലഭിക്കാതെ വന്നതാണ് ജ്വസ്വന്തിന്റെ കണ്ണുതുറപ്പിച്ചത്. ആ ഹതഭാഗ്യന്‍ മൊബൈല്‍ ഫോണില്‍ ചില നമ്പറുകളില്‍ വിളിക്കാന്‍ നോക്കിയെങ്കിലും ഡയലിങ് പൂര്‍ത്തിയാക്കാനോ, ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ കഴിഞ്ഞില്ല.

എമര്‍ജന്‍സി ബട്ടണ്‍ മാത്രമല്ല മ്യുനോത് ഫോണിന്റെ പ്രത്യേകത. ഡയലിങ് എളുപ്പമാക്കാനുള്ള വലിയ കീപാഡാണ് ഫോണിലേത്. പ്രായമായവര്‍ക്ക് നമ്പറുകള്‍ എളുപ്പത്തില്‍ ഡയല്‍ ചെയ്യാനും വായിക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഫോണ്‍ എവിടെങ്കിലും മറന്നുവെച്ചാല്‍, ഉടമസ്ഥനെ അക്കാര്യം ഓര്‍മിപ്പിക്കാനും സംവിധാനമുണ്ട്. ഉടമസ്ഥന്‍ ഫോണില്‍ നിന്ന് പത്തോ പതിനഞ്ചോ അടി അകലെയെത്തിയാല്‍, ഫോണിലെ സെന്‍സര്‍ അത് മനസിലാക്കി ബീപ് ശബ്ദം പുറപ്പെടുവിക്കും.

അബദ്ധത്തില്‍ കൈയില്‍ നിന്ന് ഫോണ്‍ താഴെ വീണാലും കുഴപ്പമില്ല. ഒട്ടേറെ തവണ തറയില്‍ വീണാലും പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് മ്യുനോത് എസ്5 നിര്‍മിച്ചിരിക്കുന്നത്. ഇരുട്ടില്‍ സഹായിക്കാന്‍ ടോര്‍ച്ചുമുണ്ട് ഫോണില്‍.

ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍, ഉടമസ്ഥന്റെ മെഡിക്കല്‍ റിക്കോര്‍ഡുകള്‍ മ്യുനോത് കമ്മ്യൂണിക്കേഷന്‍ രൂപംനല്‍കിയ വെബ്‌സൈറ്റില്‍ വളരെ എളുപ്പത്തില്‍ ലോഡ് ചെയ്യാം. വ്യക്തിപരമായുള്ള ശാരീരിക അവശതകളും രോഗങ്ങളുടെയും ചരിത്രവും ഫോട്ടോയും ഏതാനും അടുത്ത ബന്ധുക്കളുടെ വിവരവുമാണ് ലോഡ് ചെയ്യേണ്ടത്.

മെഡിക്കല്‍ വിവരങ്ങള്‍ ലോഡ് ചെയ്തു കഴിഞ്ഞാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന യൂസര്‍നേം/പാസ്‌വേഡ് സംവിധാനമുപയോഗിച്ച് ആ വിവരങ്ങള്‍ നോക്കാം. ഫോണിലെ അടിയന്തര ബട്ടനില്‍ ഫോണുടമ അമര്‍ത്തിക്കഴിഞ്ഞാല്‍, ഫോണിന്റെ സ്‌ക്രീനില്‍ യൂസര്‍നേമും പാസ്‌വേഡും പ്രത്യക്ഷപ്പെടും. സഹായിക്കാനെത്തുന്നവര്‍ക്ക് അതിന്റെ സഹായത്തോടെ ഫോണുടമയുടെ മെഡിക്കല്‍ അവസ്ഥ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാകാം.

മ്യുനോത് കമ്മ്യൂണിക്കേഷന്‍സിന്റെ സെര്‍വറില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, മരുന്നു കഴിക്കേണ്ട സമയവും മറ്റും ഫോണുടമയെ ഓര്‍മിപ്പിക്കുന്നത്. എമര്‍ജന്‍സി സര്‍വീസിന് ആദ്യവര്‍ഷം മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് കാശ് ഈടാക്കില്ല. രണ്ടാംവര്‍ഷം മുതല്‍ അടിയന്തര സര്‍വീസുകള്‍ക്കെല്ലാം കൂടി മാസം 30 രൂപ വെച്ച് ഉപഭോക്താവ് നല്‍കണം. 2500 രൂപയാണ് ഫോണിന്റെ വില

www.keralites.net